24/10/2024
വിശദമായ മറുപടി പിന്നെയാകാം . പുസ്തകത്തിനു അന്നെഴുതിയ ആമുഖം ഒരിക്കൽ കൂടി പങ്ക് വച്ച് കൊണ്ട് , നിങ്ങൾക്കൊപ്പം സന്തോഷിക്കുന്നു .
സ്നേഹം
2011 ലാണ് യു.എ.ഇ.യിൽ നിന്ന് കുഴൂരിൽ തിരിച്ചുവരുന്നത്. അമ്മക്ക് വയസ്സാംകാലത്ത് ഉണ്ടായ മനസ്സിന്റെ അസുഖം എന്നിലേക്കും വളരെയധികം വ്യാപിച്ച നാളുകളായിരുന്നു അത്. 2003ലാണ് യു.എ.ഇ.യിൽ എത്തുന്നത്. ഇരുപത്തിയെട്ടാം വയസ്സിൽ. നിറയൗവ്വനം റേഡിയോയിൽ ശബ്ദമായും മരങ്ങളുടെ ഓർമ്മയായും ബ്ലോഗിൽ കവിതയായും നിറഞ്ഞു.
2006 ൽ ബ്ലോഗിൽ എഴുതിത്തുടങ്ങിയതിനു ശേഷം കവിതയിൽ ഒരിക്കലും വെറുതെയിരുന്നില്ല. 2003 മുതൽ 2006 വരെ ഒഴിഞ്ഞ കവിതയുടെ ഇടങ്ങൾ അടിമുടിയെന്നിൽ പൂത്തു. അതിന് ഇടർച്ചയുണ്ടായത് നാട്ടിലേക്കുള്ള വരവിന്റെ സമയത്താണ്. ഇനി എനിക്കെഴുതാനാകില്ലായെന്ന് വിഷ്ണുമാഷിനോട് വയനാട്ടിൽ വച്ച് സങ്കടപ്പെട്ടത് ഇപ്പോഴുമോർമ്മയുണ്ട്. 'നിനക്ക് കവിതയില്ലാതെ പറ്റില്ല. നോക്കിക്കോയെന്ന്' മാഷും പറഞ്ഞു.
ഈ പണി അവസാനിപ്പിക്കാൻ പോവുകയാണെന്ന മട്ടിലാണ് 2012ൽ ഡിസി ഇറക്കിയ കവിതാ സമാഹാരത്തിന് 'കുഴൂർ വിത്സന്റെ കവിതകൾ' എന്ന പേരിട്ടത്. അതവിടെ നിന്നില്ല എന്നുമാത്രമല്ല, 2012 -2016 കാലഘട്ടത്തിൽ ഞാൻ രണ്ടു കൈകൊണ്ടും എഴുതുകയായിരുന്നു.
നാട്ടിലേക്കുള്ള തിരിച്ചുവരവ്, റിപ്പോർട്ടറിലെ ക്രൈം വാർത്താ വായന, അമ്മയുടെ മരണം. വല്ലാത്ത നാളുകളായിരുന്നു അത്. പറിച്ചുനടലിന്റെ വേദന ഒരു മരം നേരിട്ടത് ആ സമയത്തെ കവിതകൾ കൊണ്ടാവണം. ഒന്നും രണ്ടുമല്ല, മുപ്പത്തിയഞ്ച് കവിതകളാണ് ആ കാലയളവിൽ എഴുതിയത്.
എന്റെ കവിത വസന്തത്തോട് അതിന്റെ പേരുചോദിച്ചു, രണ്ടുപേർ ലോകമുണ്ടാക്കിക്കളിക്കുന്ന പതിനൊന്നരമണി, ദേവസ്സിക്കുട്ടിയുടെ യുടെ അമ്മ നട്ട പൂന്തോട്ടം , ചിത്രകാരി നിന്റെയൊരാട്ടിൻ കുട്ടി, രണ്ട് മൂന്നാൺകുട്ടികൾ , 4.35 പി.എം, അല്ല, ഇത് ആദ്യത്തെ സംഭവമൊന്നുമല്ല തുടങ്ങിയ കവിതകൾ എഴുതുന്നത് ആ സമയത്താണ്.
അങ്ങനെ 2015 ൽ 'വയലറ്റിനുള്ള കത്തുകൾ' എഴുതുംവരെ നിറഞ്ഞ കവിതകളാണ് 'ഇന്ന് ഞാൻ നാളെനീയാന്റപ്പൻ' എന്ന പുസ്തകത്തിൽ. ഈ പുസ്തകത്തിന് അൻവർ അലിയുടെ പഠനം ആഗഹിച്ചിരുന്നു. അത് നടന്നില്ല. ഹരിശങ്കരനശോകനാണ് സഹകകവികൾക്ക് വേണ്ടി ഈ പുസ്തകത്തിൽ അവതാരികയെഴുതുന്നത്. പഠനം കെ.വി. സജയും. രണ്ടുപേർക്കും ഒരുപാട് നന്ദി. കെ.വി. മധു മംഗളം ദിനപത്രത്തിൽ നടത്തിയ അഭിമുഖം അനുബന്ധമായി പുസ്തകത്തിലുണ്ട്. എന്റെ കവിതയെ നിരന്തരം പിന്തുടരുന്ന മധുവിന് സ്നേഹം. നിക്സൺ ഗോപാലുമായുള്ള ഒരു സംഭാഷണവും (WTP,സെപ്തംബർ 2020 ) , ടി.സി. രാജേഷ് കലാകൗമുദിക്കുവേണ്ടി തയ്യാറാക്കിയ സ്വകാര്യവും കൂടെയുണ്ട്. പുസ്തകത്തിന്റെ പുറംചട്ടയിൽ അടിച്ചിരിക്കുന്ന ചിത്രം പ്രശസ്ത ചരിത്രഫോട്ടോഗ്രാഫർ അബുൾ കലാം ആസാദ് എടുത്തതാണ്.
ഈ പുസ്തകത്തിനു നന്ദി പറയേണ്ട ഒരുപാട് പേരുണ്ട്. ചിത്രങ്ങൾ വരഞ്ഞ കവികളായ ഡോണ മയൂര, കന്നി എം., ടൈപ്പോഗ്രഫി ചെയ്ത നിപിൻ നാരായണൻ, എന്നെ നന്നായി വരച്ച ഷാഫി ഹസ്സൻ, കവർ ഒരുക്കിയ അശ്വിൻ ദാസ്, പുസ്തകം ജനങ്ങളിലെത്തിക്കുന്ന ലോഗോസിന്റെ അജിത്.
ഈ പുസ്തകത്തിന്റെ എഡിറ്ററായ പ്രദീപ് ഭാസ്കർ ഇല്ലായിരുന്നു എങ്കിൽ ഈ കുറിപ്പ് ഉണ്ടാകില്ലായിരുന്നു എന്നുമാത്രം പറയട്ടെ . 'ഇന്ന് ഞാൻ നാളെനീയാന്റപ്പൻ' ഇറങ്ങുന്ന സമയത്ത്, മനു മാധവൻ, ലൂയിസ് പീറ്റർ, ഡോ.ഐ.വി. ബാബു എന്നിവരുടെ അഭാവം എന്നെ വേദനിപ്പിക്കുന്നുണ്ട്. എന്റെ കവിതയെ ആത്മാവിന്റെ ഭാഗമാക്കിയ വി.കെ. സുബൈദ ടീച്ചറെയും, രവിച്ചേട്ടനെയും (രവിശങ്കർ. എൻ.) നന്ദിയോടെ ഓർക്കുന്നു. 'എറണാകുളത്തിന്റെ ഓർമ്മക്ക്' എന്ന കവിത മുതൽ എന്നും പ്രചോദിപ്പിച്ചിട്ടുള്ള കവി രാംമോഹൻ പാലിയത്തിനേയും സ്നേഹത്തോടെ ഓർക്കുന്നു.
ഈ പുസ്തകത്തിന്റെ ആത്മാവിന്റെ ഭാഗമായ ചിലരെ ഓർക്കാതെ വിട്ടുപോകാനാണിട. അവരോട് എന്റെ ക്ഷമ. കഴിഞ്ഞ ബന്ധങ്ങളിൽ വന്ന് പോയവരോട് തികച്ചും നീതി പുലർത്താനാവാത്തതിനാൽ പുതിയ ചങ്ങാത്തങ്ങൾ എടുക്കാറില്ല. വീണുപോയ കാലത്ത് കൂടെ വന്ന, ജീവിതത്തിലേക്ക് ഉത്സാഹിപ്പിച്ച സേതുമോൻ ചിറ്റേത്ത് എന്ന കൂട്ടുകാരനെ , അവരുടെ പ്രതിനിധിയായി ഓർക്കുന്നു.
കവിത നിറഞ്ഞ ഒരു ലോകമുണ്ടാകാൻ ഈ കവിതകൾ എഴുതിയ കാലത്ത് എനിക്ക് പിന്തുണ നൽകിയ, ഒരു കാലത്ത് കവിതകൾ എഴുതിയിരുന്ന ഡോ. ലോലിത മാത്യുവിന് 'ഇന്ന് ഞാൻ നാളെനീയാന്റപ്പൻ' എന്ന പുസ്തകം സമർപ്പിക്കുന്നു.
സ്നേഹം
കുഴൂർ വിത്സൺ
സെപ്റ്റംബർ 10, 2020